കോഴിക്കോട്: വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രൻ കൊലക്കേസില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ തന്നെയെന്ന് ഡിഎൻഎ പരിശോധന ഫലം സ്ഥിരീകരിച്ചതോടെയാണ് മൃതദേഹം കുടുംബത്തിന് കൈമാറിയത്. മൃതദേഹം കണ്ടെത്തിയതു മുതൽ
കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയായിരുന്നു. ഇന്ന് രാവിലെയാണ് മോർച്ചറിയിലെത്തിയ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കിയത്. വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം കോഴിക്കോട് മാവൂർ റോഡിലെ ശ്‌മശാനത്തില്‍ സംസ്കരിക്കും.
കണ്ണൂർ ലാബില്‍ നിന്ന് ഇന്നലെയാണ് പരിശോധനാഫലം പുറത്ത് വന്നത്. ഒരു മാസത്തില്‍ അധികമായി ഡിഎൻഎ പരിശോധന ഫലം ലഭിക്കാതായതിനെ തുടർന്ന് കുടുംബം മുഖ്യമന്ത്രിക്കും,ഡിജിപിക്കും, ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി കാത്തിരിക്കയായിരുന്നു. ആദ്യഘട്ടം സാമ്പിള്‍ ശേഖരിച്ചതിലെ പിഴവാണ് ഫലം വൈകാൻ
കാരണമായി പറഞ്ഞത്.
കോഴിക്കോട് മായനാട് വാടകക്ക് താമസിക്കുകയായിരുന്നു സുല്‍ത്താൻ
ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം ചേരമ്പാടിയിലെ വനമേഖലയില്‍ നിന്ന് കഴിഞ്ഞ ജൂണ്‍ 28നാണ് കണ്ടെത്തിയത്. 2024 മാർച്ച് 20 നാണ് ഹേമചന്ദ്രനെ കോഴിക്കോട്ടുനിന്ന് ഒരു സംഘംതട്ടിക്കൊണ്ടുപോയത്. മുഖ്യപ്രതികളായ നൗഷാദ്, ജ്യോതിഷ്, അജേഷ്, വെല്‍ബിൻ മാത്യു തുടങ്ങി അഞ്ച് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.