21 ജൂലൈ 2025
ലഹരിക്കെതിരെ എക്സൈസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തുന്നതിനിടയിൽ
വടകരയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 0.52 ഗ്രാം എംഡിഎംഎയും, പത്ത് ഗ്രാം കഞ്ചാവും, ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും പിടികൂടി.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പതിയാരക്കര സ്വദേശി അർഷാദിനെയാണ് വടകര എക്സൈസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വടകര പതിയാരക്കരയില്‍
അർഷാദിന്റെ വീട്ടിലാണ് എക്സൈസ് സംഘം ആദ്യം എത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായി ചമഞ്ഞെത്തിയ എക്സൈസ് സംഘം അർഷാദിനെ ചോദ്യം ചെയ്തപ്പോഴാണ് ചോറോട് കുരുക്കിലാട് ബന്ധുവിന്‍റെ വീട്ടില്‍ പാർക്ക് ചെയ്ത കാറില്‍ എംഡിഎംഎ ഉള്ളതായി മൊഴി നൽകിയത്.തുടർന്ന് അവിടെയെത്തി കാർ പരിശോധിച്ചപ്പോൾ കാറിൽ നിന്ന് എം ഡി എം എ കണ്ടെത്തി. കാർ എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. കൂടാതെ സിഗരറ്റില്‍ ഉപയോഗിക്കുന്ന നിക്കോട്ടിൻ എസ്സൻസ്, ഒസിബി ലീഫ്, കഞ്ചാവ് ഫില്‍ട്ടർ ചെയ്യുന്ന റൗച്ച്, രണ്ട് ലക്ഷത്തിലേറെ രൂപ വിലയുള്ള മൊബൈല്‍ ഫോണുകള്‍, ആപ്പിള്‍ കമ്പനിയുടെ ലാപ്ടോപ്പ് എന്നിവയും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.